Friday, November 14, 2014

ശിശുദിന ചിന്തകള്‍

നവംബര്‍ 14,നവഭാരത ശില്‍പ്പിയും സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹര്‍ ലാല്‍ നെഹ്രുവിന്റെ ജന്മദിനം. ചാച്ചാ നെഹ്രുവിന് കുഞ്ഞുങ്ങളോട് അമിതമായ സ്നേഹ വാല്‍സല്യങ്ങളുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി നാം ആചരിക്കുന്നു.ഇതിന്റെ ലക്ഷ്യം ശിശുക്കളില്‍ മത സൗഹാര്‍ദ്ദ ചിന്തയും സാഹോദര്യ ഭാവവും വളര്‍ത്തുക, ആഗോള വ്യാപകമായി ശിശു ക്ഷേമ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുക എന്നിവയായിരുന്നു.ആ മഹത്‌വ്യക്തിയെ സ്മരിക്കുന്നത് അദ്ദേഹത്തിന്റെ നന്മയെ പ്രാവര്‍ത്തികമാക്കിക്കൊണ്ടായിരിക്കണം.








അട്ടപ്പാടിയിലെ ബാല്യങ്ങള്‍ :


നമുക്ക് ലജ്ജിക്കാം ഈ ശിശുദിനത്തില്‍,അട്ടപ്പാടിയിലെ ശിശുമരണങ്ങളെ ഓര്‍ത്ത്.വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും സംസ്കാരത്തിലും മുന്‍പന്തിയിലെന്ന് നാഴികക്ക് നാല്‍പ്പതു വട്ടം അഹങ്കരിക്കുന്ന മലയാളികളുടെ കാപട്യത്തിനേറ്റ തിരിച്ചടിയാണ് ഈസംഭവം.
കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും സര്‍ക്കാരുകളും സന്നദ്ധസംഘടനകളും പലതും ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിനു പാവപ്പെട്ട കുട്ടികള്‍ക്ക്‌ ഇതിന്റെ ചെറിയ ഗുണം പോലും കിട്ടുന്നുണ്ടോ എന്നത്‌ പരിശോധിക്കേണ്ട വിഷയമാണ്‌.
മുഖം നഷ്ടമാകുന്ന ബാല്യങ്ങള്‍:
ഏതൊരു പട്ടണത്തിലും മുന്നില്‍ വന്ന് കൈ നീട്ടുന്ന ഒരു കുരുന്നു മുഖമെങ്കിലും നമ്മുക്ക് കാണാനാകും. കളിപ്പാട്ടങ്ങളും കളര്‍പുസ്തകങ്ങളും പിടിക്കേണ്ട കൈകളില്‍ കാണുന്നതോ? കരിയും ചെളിയും പുരണ്ട മുഖത്തെ നിറം മങ്ങിയ കുഞ്ഞു കണ്ണുകളിലെ ദൈന്യതയിലേക്ക് നോക്കിയാല്‍ ഈ ലോകം നിശ്ചലമാകുന്നതു പോലെ തോന്നും. നമ്മളിലുണരുന്ന സഹതാപ തരംഗത്തിന്റെ ഭാഗമായി പിഞ്ചുകൈകളിലേക്കു നല്‍കുന്ന നാണയങ്ങളില്‍ ഒതുങ്ങുന്ന ബാല്യങ്ങള്‍.തെരുവു കുട്ടികളുടേയും അനാഥകുട്ടികളുടേയും കാര്യമാണെങ്കിലോ മിക്കവരും പീഡനത്തിനും ചൂഷണത്തിനും വിധേയരാകാന്‍ വിധിക്കപ്പെട്ടവര്‍. മതിയായ പോഷകാഹാരം ലഭിക്കാത്തവര്‍. മിക്ക കുട്ടികളും ചെറുപ്രായത്തില്‍ തന്നെ വിദ്യാഭ്യാസം നിര്‍ത്തേണ്ടിവരുകയും കുടുംബത്തെ സഹായിക്കാനായി ബാലവേലകളില്‍ ഏര്‍പ്പെടേണ്ടിവരുകയും ചെയ്യുന്നു. ചെറുപ്രായത്തില്‍ തന്നെ ചുമതലകള്‍ ചെറുതായെങ്കിലും ഏല്‍ക്കേണ്ടിവരുന്ന അവസ്ഥ. ഈ കുട്ടികള്‍ നാളെ വളരുമ്പോള്‍ വഴിതെറ്റിപ്പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.ഒറ്റയടിക്ക്‌ ഇതൊന്നും മാറ്റാനാവില്ലെങ്കിലും കുറേശ്ശെയെങ്കിലും ഇതിനു കുറവു വന്നെങ്കില്‍.............
കണക്കുകള്‍ പറയുന്നത് :
ചൈല്‍ഡ് ലൈനില്‍ എത്തുന്ന കൂടുതല്‍ കുട്ടികളും വൈകാരികമായ സഹായം വേണ്ടവരാണ്. ലഹരി ഉപയോഗം, മൊബൈല്‍ ദുരുപയോഗം, നീലച്ചിത്രങ്ങള്‍ കാണുക, മോഷണം, എല്ലാം നശിപ്പിക്കുന്ന സ്വഭാവം എന്നിങ്ങനെ പലതരത്തിലുള്ള സ്വഭാവ വൈകല്യങ്ങള്‍ ഉള്ള കുട്ടികള്‍. 2002 മുതല്‍ 2012 ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച് 20,768 കുട്ടികളാണ് ഇത്തരം വൈകൃതങ്ങളില്‍ നിന്നും മുക്തി തേടി കൗണ്‍സലിങിന് ചൈല്‍ഡ് ലൈനില്‍ എത്തിയിട്ടുള്ളത്. കുട്ടികളെ മനസ്സിലാക്കുന്നതില്‍ മാതാപിതാക്കളും അധ്യാപകരും പരാജയപ്പെടുന്നിടത്താണ് ഇത്തരം കേസുകള്‍ തുടങ്ങുന്നത്. തങ്ങളുടെ പ്രശ്നങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍ വീടുവിട്ട് ഇറങ്ങിപ്പോകുന്നവരും കുറവല്ല. കുടുംബ പ്രശ്നങ്ങളില്‍ വാടിക്കരിയുന്ന ബാല്യങ്ങളും ഇന്ന് കുറവല്ല. അമ്മ കുറ്റപ്പെടുത്തിയതിന് വീടു വിട്ടറങ്ങിയ പതിനൊന്നുകാരന്‍ പൊള്ളാച്ചി റയില്‍വേ സ്റ്റേഷനില്‍ കിടന്ന് ജ്വരം ബാധിച്ച് മരിച്ചതും മോഷണത്തിന് പിടിക്കപ്പെട്ടപ്പോള്‍ നാടു വിട്ട കുട്ടിയുമെല്ലാം എവിടെയും അര്‍ഹിക്കുന്ന പരിഗണന കിട്ടാതെ വാടുന്ന കുഞ്ഞുമനസ്സുകളാണ്.
ആരുടെ കൈകളിലാണ് സുരക്ഷിതത്വം ?
            കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളിലെ നാലര വയസ്സുകാരി എല്‍.കെ.ജി വിദ്യാര്‍ഥിനിയെ അതേ സ്കൂളിനോടനുബന്ധിച്ച ഹോസ്റ്റല്‍ അന്തേവാസികളായ രണ്ടു വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ബാലപീഡനനിരോധ നിയമപ്രകാരം കേസെടുത്തതായി പുറത്തുവന്ന വാര്‍ത്ത അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതാണ്. സ്കൂള്‍ അധികൃതരുടെ സമ്മര്‍ദത്തത്തെുടര്‍ന്ന് രക്ഷിതാക്കള്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കുടുംബത്തിലത്തെന്നെ ചിലര്‍ ബാലികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധിച്ച ഡോക്ടര്‍മാര്‍ പീഡനം സ്ഥിരീകരിക്കുകയും ചെയ്തുവെന്നാണ് വിവരം. 10ാം ക്ലാസ് വരെ മാത്രമുള്ള സി.ബി.എസ്.ഇ സ്കൂളിലാണത്രെ സംഭവം. 
മാറണ്ടെ നമ്മള്‍ ? മാറ്റം എവിടെ നിന്ന് തുടങ്ങണം ?
എ.എം കൃഷ്ണന്‍
ജി.എച്ച് എസ്.എസ്.കൊട്ടോടി.

Wednesday, November 12, 2014

വിദ്യാഭ്യാസത്തില്‍ കൗണ്‍സിലറുടെ റോള്‍


സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ ഐ.സി.ഡി.എസ് ന്റെ അധീനതയില്‍ സൈക്കോ സോഷ്യല്‍ സ്കൂള്‍ കൗണ്‍സിലറുടെ സേവനം ജി.എച്ച്.എസ്.എസ്.കൊട്ടോടിയില്‍ ആഴ്ചയില്‍ രണ്ടു ദിവസം ലഭ്യമാക്കുന്നു.ഒരു വിദ്യാര്‍ത്ഥിയുടെ ശാരീരിക മാനസിക വൈകാരിക പ്രശ്നങ്ങളും പഠന വൈകല്യങ്ങളും അതിലേക്ക് നയിക്കുന്ന കുടുംബ പരമോ സാമ്പത്തികമോ സാമൂഹ്യമോ സാംസ്കാരികമോ സ്ഥാപനപരമോ ആയ കാരണങ്ങളെ ഒന്നും തന്നെ വെറും കൗണ്‍സലിംഗിന്റെ പരിമിതമായ നിര്‍വ്വചനത്തില്‍ നിന്നുകൊണ്ട് മാത്രം സമീപിക്കാതെ സമഗ്രമായപ്രശ്ന പരിഹാരത്തിന് ആവശ്യമായ വിവിധങ്ങളായ സ്ഥാപനങ്ങളെയും റിസോഴ്സുകളെയും സംഘടിപ്പിക്കുവാനും സമന്വയിപ്പിക്കുവാനും അതുവഴി വിദ്യാര്‍ത്ഥികളുടെ നാനാവിധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവരെത്തന്നെ പ്രാപ്തരാക്കാനും ഒരു കൗണ്‍സിലര്‍ക്ക് സാധിക്കുന്നു.ഒരു വിദ്യാര്‍ത്ഥിയുടെ നാനാവിധമായ പ്രശ്നങ്ങള്‍ ഫലപ്രദമായി വിശകലനം ചെയ്യുന്നതിനും കാരണങ്ങളെ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും നിരന്തരമായ സമ്പര്‍ക്കത്തിലൂടെയും ഇടപഴകലിലൂടെയും ഫലപ്രദമായ സ്കൂള്‍ സോഷ്യല്‍ വര്‍ക്ക് എന്ന ആശയം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് ഒരു കൗണ്‍സിലര്‍.                                                                             നിസ്സി മാത്യു.
                                               സ്കൂള്‍ കൗണ്‍സിലര്‍,ജി.എച്ച്.എസ്.എസ്.കൊട്ടോടി.

സാലിം അലി ജന്മ ദിനം - പക്ഷിനിരീക്ഷണ മത്സരം



കൊട്ടോടി സ്കൂള്‍ ശാസ്ത്ര ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്കായി സാലിം അലി ജന്മദിനത്തോടനുബന്ധിച്ച് പക്ഷി നിരീക്ഷണ മത്സരം സംഘടിപ്പിക്കുന്നു.
വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടത് :
1.നിങ്ങളുടെ വീടിന്റെ പരിസരത്ത് കാണുന്ന പക്ഷികളെ നരീക്ഷിക്കുക.(നവംബര്‍   11,12,13 തീയതികളില്‍)
2.അതിന്റെ പേരും പ്രത്യേകതകളും മുതിര്‍ന്നവരോട് ചോദിച്ച് മനസ്സിലാക്കുക.
3.അതിന്റെ ആഹാരരീതികള്‍ മനസ്സിലാക്കുക.
4.അതിന്റെ ശാസ്ത്രനാമം റഫറന്‍സ് പുസ്തകം നോക്കി കണ്ടെത്തുക.സ്കൂള്‍ ലൈബ്രറിയില്‍ പുസ്തകങ്ങള്‍ ലഭ്യമാണ്.
5.കഴിയുമെങ്കില്‍ നിരീക്ഷിച്ച പക്ഷിയുടെ ഫോട്ടോയെടുക്കുക.
6.കുറിപ്പ് തയ്യാറാക്കി ശാസ്ത്ര ക്ലബ്ബിനെ ഏല്‍പ്പിക്കുക.
മികച്ച കുറിപ്പിന് സമ്മാനം ലഭിക്കുന്നതായിരിക്കും
നിങ്ങളുടെ കുറിപ്പുകള്‍ സ്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
ശാസ്ത്രക്ലബ്ബ്,ജി.എച്ച്.എസ്.എസ്.കൊട്ടോടി.

സാലിം അലി ജന്മദിനം - നവംബര്‍ 12

 ദി ബേഡ് മാന്‍ ഓഫ് ഇന്ത്യ                                      
പക്ഷിനിരീക്ഷണം എന്ന വാക്ക്‌ കേട്ടാല്‍ ആദ്യം ഓര്‍മ്മയിലേക്ക്‌ എത്തുക സാലിംഅലിയെന്ന മനുഷ്യസ്നേഹിയുടെ പേരായിരിക്കും. ക്ഷമാശീലവും കഠിന പ്രയത്‌നവും കൈമുതലാക്കി ജീവിതത്തിലെ പല പ്രതിസന്ധികളെയും സധൈര്യം നേരിട്ടാണ്‌ സാലിംഅലി ലോകമറിയുന്ന പക്ഷിനിരീക്ഷണശാസ്‌ത്രജ്ഞനായത്‌. 'ബേഡ്‌മാന്‍ ഓഫ്‌ ഇന്ത്യ' എന്ന അപരനാമത്തില്‍ അറിയുന്ന സാലിം അലി.1896-നവംബര്‍ മാസം12-ന്‌ മുംബൈയില്‍ ജനിച്ചു. മുഴുവന്‍പേര്‌ സാലിം മൊയിസുദ്ദീന്‍ അബ്‌ദുള്‍ അലി.ഇന്ത്യയില്‍ ചിട്ടയായ പക്ഷിനിരീക്ഷണം നടത്തിയ ആദ്യത്തെ വ്യക്തിയും സാലിംഅലി തന്നെ. പക്ഷികളെക്കുറിച്ചും പക്ഷി നിരീക്ഷണത്തെക്കുറിച്ചും എഴുതിയ പുസ്‌തകങ്ങള്‍ വിജ്ഞാനകുതുകികള്‍ ഇന്നും റഫറന്‍സ്‌ ഗ്രന്ഥമായി ഉപയോഗിക്കുന്നുണ്ട്‌.
അമ്മാവനായ അമറുദ്ദീന്‍ തിയാബ്‌ജിയോടൊപ്പമാണ്‌ ബാല്യകാലം ചിലവിട്ടത്‌. മുംബൈ സെന്റ്‌ സേവിയേഴ്‌സ്‌ കോളേജില്‍ ബിരുദ പഠനത്തിനായി ചേര്‍ന്നെങ്കിലും ഗണിതത്തിലെ ബീജഗണിതത്തോടും ലോഗരിതം കണക്കു കൂട്ടലുകളോടും പൊരുത്തപ്പെടാനാകാതെ കോളേജ്‌ വിദ്യാഭ്യാസം ഇടയ്‌ക്കു വച്ച്‌ അവസാനിപ്പിച്ചു. ഇതിനുശേഷം ബര്‍മ്മയിലേയ്‌ക്ക്‌ വണ്ടി കയറി. അവിടെ ഖനന - തടി വ്യവസായങ്ങളിലേര്‍പ്പെട്ടിരുന്ന സഹോദരനെ സഹായിക്കുകയായിരുന്നു ഉദ്ദേശ്യം. ബര്‍മ്മയിലെ ജോലി സ്ഥലത്തുണ്ടായിരുന്ന ചെറിയ വനപ്രദേശം സാലിംഅലിയിലെ പക്ഷിസ്‌നേഹിയെ വീണ്ടുമുണര്‍ത്തി. അധികനാള്‍ അവിടെ നിന്നില്ല. മുംബൈയില്‍ തിരിച്ചെത്തി.ജീവശാസ്‌ത്ര പഠനത്തിലേര്‍പ്പെട്ടു. ബൊംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ മ്യൂസിയത്തില്‍ വഴികാട്ടിയായുള്ള ജോലി നോക്കി.ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൈസൈറ്റി സെക്രട്ടറിയായിരുന്ന ഡബ്ലൂ. എസ്‌. മില്‍മാര്‍ഡാണ്‌ ഗൗരവമായ പക്ഷി നിരീക്ഷണം സാലിം അലിയെ മനസിലാക്കി കൊടുത്തതും വേണ്ട സഹായങ്ങള്‍ ചെയ്‌തതും.

പക്ഷിനിരീക്ഷണത്തില്‍ ഉന്നത വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തില്‍ ജര്‍മ്മനിയിലേയ്‌ക്ക്‌ പുറപ്പെട്ടു. പ്രൊഫസര്‍ എര്‍വിന്‍ സ്‌ട്രോസ്‌മാന്റെ കീഴില്‍ ബര്‍ലിന്‍ സര്‍വകലാശാലയില്‍ പഠനം നടത്തിയശേഷം പക്ഷെ തിരികെ ഇന്ത്യയിലേയ്‌ക്ക്‌ എത്തിയപ്പോള്‍ നേരത്തെ ജോലി ചെയ്‌തിരുന്ന പോസ്റ്റ്‌ പോലും നിര്‍ത്തലാക്കിയിരുന്നു. ഇതിനിടെ അകന്ന ബന്ധുവായ തെഹ്‌മിനയെ ജീവിതസഖിയാക്കിക്കഴിഞ്ഞിരുന്നതിനാല്‍ ചെറിയൊരു തൊഴിലെങ്കിലും ഉണ്ടാകേണ്ടത്‌ അനിവാര്യമായി. ശാസ്‌ത്ര വിഷയത്തില്‍ ബിരുദാനന്തരബിരുദമോ ഗവേഷണബിരുദമോ ഇല്ലാതിരുന്നതിനാല്‍ സുവോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയില്‍ ജോലിതേടിയെങ്കിലും ലഭിച്ചില്ല. ഭാര്യയോടൊപ്പം മുംബൈതീരത്തുള്ള കിഹ്‌മില്‍ താമസമാക്കി. ഭാര്യയുടെ ചെറിയ തൊഴിലില്‍നിന്നുള്ളവരുമാനമായിരുന്നു പ്രധാന സാമ്പത്തികാശ്രയം. താമസസ്ഥലത്തിനടുത്തുള്ള വ്യക്ഷത്തില്‍ തുന്നല്‍ക്കാരന്‍പക്ഷികള്‍(weaver birds) കൂടുകൂട്ടുന്നതും മറ്റും സാലിംഅലി ശ്രദ്ധയോടെ വീക്ഷിച്ചു. കുറച്ചു മാസത്തെ ക്ഷമാപൂര്‍ണമായ നിരിക്ഷണത്തിനൊടുവില്‍ തുന്നല്‍ക്കാരന്‍ പക്ഷികളെക്കുറിച്ചുള്ള വിവരങ്ങള്‍ തയ്യാറാക്കി. ഇത്‌ സലിംഅലിയെ പൊതുജനശ്രദ്ധയിലേക്കെത്തിച്ചു.റോക്കറ്റ്‌ വാലുള്ള പക്ഷിയെയും ഫിന്‍സ്‌ബായ പക്ഷിയെയും നിരീക്ഷിച്ചത്‌ സാലിം അലിയുടെ പക്ഷിനിരീക്ഷണത്തെ കൂടുതല്‍ മികവുള്ളതാക്കി. ഫിന്‍സ്‌ബായ നൂറുവര്‍ഷങ്ങള്‍ക്ക്‌ മുന്നേ വംശനാശം വന്ന ജാതിയാണെന്ന പൊതുവിശ്വാസത്തെയാണ്‌ സാലിം അലിയുടെ നിരീക്ഷണം പൊളിച്ചെഴുതിയത്‌. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നാടോടിയെ പോലെ അലഞ്ഞ്‌ തിരിഞ്ഞ്‌ പക്ഷികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. 1939-ല്‍ ഭാര്യയുടെ മരണം പിന്നീടുള്ള യാത്രകളില്‍ സലിം അലിയെ ഏകനാക്കി.

1941-ല്‍ ദി ബുക്ക്‌ ഓഫ്‌ ഇന്ത്യന്‍ ബേഡ്‌സ്‌ പ്രസിദ്ധീകരിച്ചു. ഇതോടെ സലിം അലിയുടെ പ്രതിഭ കൂടുതല്‍ അംഗീകരിക്കപ്പെട്ടു. പക്ഷിനിരീക്ഷണത്തിനായി അഫ്‌ഗാനിസ്ഥാന്‍ ദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. സിഡ്‌നി ദില്ലന്‍ റിപ്ലറുമായി ചേര്‍ന്നെഴുതിയ ഹാന്‍ഡ്‌ ബുക്ക്‌ ഓഫ്‌ ദി ബേഡ്‌സ്‌ ഇന്‍ ഇന്ത്യ ആന്‍ഡ്‌ പാകിസ്ഥാന്‍ പത്തു വാല്യങ്ങളുള്ള സമഗ്രമായ ആധികാരിക ഗ്രന്ഥമായിരുന്നു. നാഷണല്‍ ബുക്‌ട്രസ്റ്റ്‌ പ്രസിദ്ധീകരിച്ച കോമണ്‍ ഇന്ത്യന്‍ ബേഡ്‌സ്‌ ആല്‍ബവും ഏറെ ശ്രദ്ധ പിടിച്ചു പറ്റി. പക്ഷിനീരീക്ഷണവുമായി ബന്ധപ്പെട്ട്‌ കേരളവും സാലിം അലി സന്ദര്‍ശിച്ചു ഒപ്പം കേരളത്തിലെ പക്ഷികളെ കുറിച്ച്‌ ബേഡ്‌സ്‌ ഓഫ്‌ ട്രാവന്‍കൂര്‍ ആന്‍ഡ്‌ കൊച്ചിന്‍ എന്ന പുസ്‌തകവും സാലിം അലി രചിച്ചിട്ടുണ്ട്‌. ഭരത്‌പൂര്‍ പക്ഷിസങ്കേതവും, സൈലന്റ്‌ വാലി ദേശീയോദ്യാനവും സാക്ഷാത്‌കരിക്കുന്നതിനു പിന്നിലും സാലിം അലിയുടെ ശ്രദ്ധ പതിഞ്ഞു.

1976-ല്‍ പദ്‌മവിഭൂഷണ്‍ ബഹുമതി ലഭിച്ചു. 1958-ല്‍ നാഷണല്‍ സയന്‍സ്‌ അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1982-ല്‍ ഓര്‍ണിത്തോളജിയില്‍ (പക്ഷിവിജ്ഞാനീയം) നാഷണല്‍ പ്രൊഫസര്‍ എന്ന പദവി. ഒട്ടേറെ സര്‍വകലാശാലകള്‍ ബഹുമതി ഡോക്‌ടറേറ്റുകള്‍ നല്‍കി ആദരിച്ചു. 1985 രാജ്യസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗമായി. 1987 ജൂലൈ 27-ം തീയതി പക്ഷികളുടെ കൂട്ടുകാരനും പ്രകൃതി സ്‌നേഹിയുമായ ഈ ശാസ്‌ത്രജ്ഞന്‍ അന്തരിച്ചു. കോയമ്പത്തൂര്‍ കേന്ദ്രമാക്കിയുള്ള സാലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്‍ഡ്‌ നാഷണല്‍ ഹിസ്റ്ററി (SACON) ഇദ്ദേഹത്തിന്റെ ഓര്‍മ്മക്കായി നിലകെള്ളുന്ന സ്ഥാപനമാണ്‌.
ശാസ്ത്രക്ലബ്ബ് ജി.എച്ച് എസ്.എസ്.കൊട്ടോടി

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...