Friday, August 22, 2014

ആദരാഞ്ജലികള്‍.....

ജ്ഞാനപീഠം ജേതാവ് യു.ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു.



ആധുനിക കന്നട സാഹിത്യത്തിലെ അതികായനും ജ്ഞാനപീഠം ജേതാവുമായ ഡോ. യു.ആര്‍ അനന്തമൂര്‍ത്തി (82) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വൈകിട്ട് ആറരയ്ക്കാണ് ബാംഗ്ലൂരിലെ മണിപ്പാല്‍ ആസ്പത്രിയില്‍ അന്ത്യം സംഭവിച്ചത്. രണ്ട് വര്‍ഷത്തിലേറെയായി ഡയാലിസിസ് ചികിത്സക്ക് വിധേയനായിരുന്നു അനന്തമൂര്‍ത്തി.
കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍ ഉഡുപ്പി രാജഗോപാലാചാരിയുടെയും സത്യഭാമയുടെയും മകനായി 1932 ഡിസംബര്‍ 21ന് ജനിച്ചു. ദൂര്‍വാസപുരയിലെ ഒരു സാമ്പ്രദായിക സംസ്‌കൃത സ്‌കൂളില്‍ പഠനമാരംഭിച്ച അനന്തമൂര്‍ത്തി മൈസൂര്‍ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദം നേടിയത്. ഉന്നത പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയ അനന്തമൂര്‍ത്തി ബെര്‍മിങ്ഹാം സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് എടുത്തു. 1970ല്‍ മൈസൂര്‍ സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ പ്രൊഫസറായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1987ല്‍ മഹാത്മഗാന്ധി സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറായി. 1998 ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു
1996ല്‍ പുറത്തിറങ്ങിയ 'സംസ്‌കാര' എന്ന കൃതിയിലൂടെയാണ് എഴുത്തിന്റെ ലോകത്ത് അറിയപ്പെടാന്‍ തുടങ്ങുന്നത്. മൗനി, പ്രഷ്‌നെ, ക്ലിപ് ജോയിന്റ്, എറാഡു ദാഷകദ കതെഗാലു തുടങ്ങിയ എട്ട് കഥാസമാഹാരങ്ങളും സംസ്‌കാര, ഭാരതിപുര, അവസ്‌തെ, ഭാവ, ദിവ്യ, ഭാരതിരത്‌ന എന്നീ അഞ്ച് നോവലുകളും അവഹാനെ എന്ന നാടകസമാഹാരവും 15 പദ്യഗലു, മിഥുന, അജ്ജന ഹെഗാല സുക്കുഗാലു എന്നീ മൂന്ന് കവിതാ സമാഹാരങ്ങളും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.
'ഭാരതിപുര' എന്ന നോവല്‍ 2012ലെ ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡി.എസ്.സി. പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും 2013ലെ മാന്‍ ബുക്കര്‍ പ്രൈസ് പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്.
1984-ലെ കര്‍ണാടക രാജ്യോത്സവ പുരസ്‌കാരം, ജ്ഞാനപീഠം പുരസ്‌കാരം, 1995-ലെ മാസ്തി പുരസ്‌കാരം, 2008-ലെ കന്നഡ സര്‍വ്വകലാശാല നല്‍കുന്ന നാഡോജ പുരസ്‌കാരം, 2012-ല്‍ ഡി.ലിറ്റ്. തുടങ്ങിയ ഒട്ടേറെ പുരസ്‌കാരങ്ങളും ബഹുമതികളും അനന്തമൂര്‍ത്തിയെ തേടിയെത്തിയിട്ടുണ്ട്.

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...