Monday, November 24, 2014

കഥയില്ലാത്തൊരു കത. ഷാജി. കെ. എം


കഥയില്ലാത്തൊരു കത...




"കാസറഗോഡ് ജില്ലയിലെ ഏറ്റവും മികച്ച മൂന്ന് ബ്ളോഗുകളിലൊന്ന് നമ്മുടെ സ്കൂളിന്റെ ബ്ളോഗാണ്. ഇതിന് പൂര്‍ണ്ണമായും അഭിനന്ദനം അര്‍ഹിക്കുന്നത് കൃഷ്ണന്‍ സാറാണ്.” കൂടെ സഹകരിച്ച ബിനോയ് സാറിനെ സ്നേഹപൂര്‍വ്വം ഒന്നു നോക്കി ഹെഡ്മാസ്റ്റര്‍ ഭാസ്കരന്‍ സാറിത് പറഞ്ഞു നിര്‍ത്തുമ്പോള്‍ കയ്യടി. നിങ്ങളോട് രണ്ട് വാക്ക് സംസാരിക്കുന്നതിനായി കൃഷ്ണന്‍സാറിനെ ക്ഷണിക്കുന്നു.
എന്റെ സാറേ... ഞാനന്നേ പറഞ്ഞില്ലെ.... ഇത് നിങ്ങക്ക് പറ്റ്യ പണ്യാന്ന്....
ആദ്യം ഈ ഐ.ടീന്റെ ചാര്‍ജ്ജ് എനിക്കാരുന്നല്ലോ...
"ദാ.... ഇനിയാണ് നമുക്ക് ഉത്തരവാദിത്തം കൂടുതല്‍..... ബ്ളോഗിനെ ഇനിയും മികച്ചതാക്കാന്‍ കുട്ടികളുടെയും, ടീച്ചര്‍മാരുടെയും കഥയും, കവിതയും, നിരൂപണവുമൊക്കെ വേണട്ടോ.........” കൃഷ്ണന്‍ മാസ്റററുടെ ഈ കഥനം ഇടിവെട്ടേറ്റതുപോലെയാണ് കേട്ടത്. കുട്ടികളുടേന്ന് പറഞ്ഞാല്‍ പോരെ.... എന്തിനാ ടീച്ചര്‍മാരടെ എന്നു പറയുന്നേ.... കുട്ടികളോട് അതു ചെയ്യ്... ഇത് ചെയ്യ്.. എന്നു പറയുന്നതല്ലേ ഒരു സുഖം.
ദൈവമേ ഞാനും എഴുതേണ്ടി വരുമോ........ഒരു "കത".
നാളെ സ്കൂളിലെ നോട്ടിസ് ബോര്‍ഡില്‍ 'കഥയില്ലാത്ത അധ്യാപഹേന്‍' എന്ന തലക്കെട്ടിനടിയില്‍ എന്റെ പേരും വരുമോ... ആവോ..? സ്കൂളിലെ പ്യൂണ്‍ അന്നച്ചേച്ചിപോലും രണ്ടാഴ്ച ലീവെടുത്തു.. ഒരു കവിത തട്ടിക്കൂട്ടാന്‍ ... ഇപ്പോ അതിന്റെ ക്ളൈമാക്സിന്റെ പണിയിലാന്നാ കേട്ടെ.....
സ്കൂളിലിപ്പൊ... അധ്യാപകരില്ലാണ്ടായി...... എല്ലാവരും കവികളും, കഥാകൃത്തുക്കളും, നിരൂപകരുമായീക്ക്ണ്. മാനം രക്ഷിക്കാന്‍ എന്തേലും ഒന്ന് ചെയ്യണം. ഒരു കവിത്യോ, കഥ്യോ.... എന്തേലും. ഇത് ബല്ലാത്തൊരു പാരയായിപ്പോയിന്റെ കൃഷ്ണന്‍ മാഷേ.........
ലൈബ്രറീന്നൊരു പയേ പൊസ്തകെടുത്ത് ഒരു കഥയങ്ങ് അടിച്ചുമാറ്റിയാലോ ? പച്ചേങ്കി ആന്‍സിടീച്ചറത് കണ്ടുപിടിക്കും...... മാഡത്തിന് ഈ വായനേടെ സൂക്കേടൊള്ളതാ.....
എന്നാപ്പിന്നെ ഒരു നിരൂപണായാലോ...?
അന്വേഷിച്ചപ്പഴാണ് ആ ഞെട്ടിക്കുന്ന സത്യം ഞാനറിഞ്ഞത്.... നിരൂപണമെഴുതണേല്‍ ഒരു പുസ്തകം വായിക്കണത്രേ.... കാട്ടീന്നൊരു ആനയെ പിടിച്ചു തരാന്‍ പറഞ്ഞാ ചെയ്യാരുന്നു..... ഇതിപ്പോ അതല്ലാലോ..... വായന മരിച്ചൂന്ന് കഴിഞ്ഞ ദെവസെങ്ങാണ്ട് ആരോ പറയുന്നുണ്ടാരുന്നല്ലോ...... അതിപ്പോ, ആരാണപ്പാ....?.. ആര്‍ക്കറിയാം....?
ഇനിപ്പോ ഒരു കഥയങ്ങട് കാച്ചിക്കളയാന്നു വെച്ചാല്‍ എവിടുന്നാ ഇപ്പോ ഒരു 'കത'.... "
'ഈ സ്കൂളീന്ന്തന്നെ വല്ല കതേം കിട്ട്വോന്നു നോക്കണം......'
"ദേ ബേബിച്ചേട്ടന്‍ രാവിലെ തന്നെ ഡ്യൂട്ടിയില്‍ പ്രവേശിച്ചൂട്ടോ..."പ്രശാന്ത് സാറാണത് പറഞ്ഞത്. ബേബിച്ചേട്ടന്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചൂന്ന് പറഞ്ഞാല്‍ ഉറക്കം തുടങ്ങീന്നാണര്‍ത്ഥം.
സാറിന് മാത്രല്ല എല്ലാവര്‍ക്കും ബേബിച്ചേട്ടന്റെ ഈ കുംഭകര്‍ണസേവ അത്ര ഇഷ്ടല്ല.
ഒരു കഥയ്ക്ക് വല്ല സ്കോപ്പും......? നേരേ ഓഫീസിലേക്ക് നടന്നു.
ശര്യാണ്..... വായ തുറന്നു പിടിച്ചാണുറക്കം. ഇങ്ങേരിനി ഒരു മണിക്കേ ഉണരൂ.. ഉറങ്ങി ശമ്പളം മേടിക്കുന്ന ഉദ്യോഗസ്ഥരുടെ സംസ്ഥാന പ്രസിഡണ്ട്. നമ്മടെ ക്ളര്‍ക്കാണ്. ഒരു കഥേല്ലാണ്ടുറങ്ങുന്ന ഇങ്ങോരുടെ കൈയ്യീന്ന് ഒരു കഥ്യോ....? ക്ളര്‍ക്കിന്റെ ഉറക്കത്തിന്റെ ഉത്തരവാദിത്ത്വം സ്വയം ഏറ്റെടുത്ത് ആ പണി ചെയ്യുന്ന ജിജിയേട്ടന്‍... ഒന്നു ചൊദിച്ചു നോക്കാം...
ജിജിയേട്ടാ ഒരു കഥ തര്വോ ? ” കണ്ണട മുകളിലേക്കുയര്‍ത്തി അതിനിടയിലൂടെ നോക്കി മറുപടി പെട്ടെന്ന് വന്നു. "വേണോങ്കി ബില്‍ ഓസീന്റെ ഒരു കോപ്പി തരാം....”
അത്...അതിലൊരു കഥേണ്ടാവോ ? സംശയായി. ചോദിച്ച് നാണം കെടണ്ട. രക്ഷപ്പെടാം.
സ്റ്റാഫ്റൂമില്‍ തന്നെ കയറാം... അവിടുണ്ടാവും ഒരുപിടി കഥ.
ഷാജി മാഷേ..... നിങ്ങളാ ' കയര്‍ ' എടുത്തിരുന്നോ... ? ” ആന്‍സി ടീച്ചറാണ്. പരിസ്ഥിതി സംരക്ഷക. ഈ സ്കൂളിനെ പൂങ്കാവനമാക്കുന്നത് ആന്‍സി ടീച്ചറും, സുസമ്മ ടീച്ചറുമാണ്. ചെടി പടര്‍ത്താന്‍ കെട്ടിയ കയര്‍ കളിക്കുമ്പോ നെറ്റായി കെട്ടാന്‍ വേണ്ടി എടുത്തിരുന്ന കാര്യമോര്‍ത്തു.
എന്തോ എഴുതിക്കൊണ്ടിരുന്ന ഗര്‍വാസീസ് മാസ്റ്റര്‍ അപ്പോള്‍ മുഖമുയര്‍ത്തി, ആശ്വാസത്തോടെ പറഞ്ഞു....
"കയര്‍ സാറിന്റെ കയ്യിലാണല്ലേ....? പിള്ളേരു ചോദിച്ചിരുന്നു.” പിള്ളേര്‍ക്കെന്തിനാ ഇപ്പോ കയര്‍... ? ആന്‍സി ടീച്ചറിന്റെ പൊട്ടിച്ചിരിയാണ് കേട്ടത്. ഷാജി മാഷേ...
സാറുദ്ദേശിച്ചത് തകഴീടെ കയറാണ്. ഓ....ലൈബ്രറീടെ ചാര്‍ജ്ജ് സാറിനാണല്ലോ...
ചെവി കേള്‍ക്കാത്തവനെപോലെ നിന്നു. കയറല്ല വേണ്ടത് … മാനം രക്ഷിക്കാന്‍ ഒരു കഥ്യാണ്.
" കലോത്സവത്തിന് എന്റെ ക്ളാസ്സിലെ മുഴുവന്‍ കുട്ട്യോളും പൈസ അടച്ചൂട്ടോ.......”
ഹിറ്റ്ലറുമായി യുദ്ധം ജയിച്ചുവന്ന ഭാവത്തോടെ നളിനി ടീച്ചറാണത് പറഞ്ഞത്. അത് ശര്യാണ്...
അതൊരു യുദ്ധംവിജയം തന്ന്യാണ്. ടീച്ചറിന് മനസ്സുകൊണ്ടൊരു അവാര്‍ഡ് കൊടുത്തു.
ദേ ഫോട്ടോസ്റ്റാറ്റെടുക്കാന്‍ ഇനി ആരും വെളീല്‍ പോവണ്ട. ഒരു കോപ്പി ഒരു രൂപ. കണക്കിന്റെ ബിനോയ് സാറാണ്. പ്രാസമൊപ്പിച്ചു കൊണ്ട് ഉടന്‍ വന്നു അടുത്ത ഡയലോഗ്.
"ദാ.... 9A ക്ളാസ്സില്‍ സഹകരണസ്റ്റോര്‍ തുടങ്ങീട്ടുണ്ട്ട്ടാ..... കട്ടറും റബ്ബറും ഒക്കേണ്ട്. ഇനി ആരും ഒന്നും വാങ്ങാന്‍വെളീല്‍ പോവണ്ട.” എറണാകുളം നഗരത്തില്‍ ലുലു സൂപ്പര്‍മാള്‍ തുടങ്ങിയ ഭാവത്തില്‍ പ്രശാന്ത് സാറത് പറഞ്ഞു നിര്‍ത്തുമ്പോള്‍ മറുപടിയായി ഏതോ സിനിമയില്‍ ശ്രീനിവാസന്‍ പറഞ്ഞ ഡയലോഗ് ഓര്‍മ്മവന്നു.
ഇനീപ്പോ എല്ലാവര്‍ക്കും എന്നും ഉച്ചയ്ക്ക് ഇഷ്ടം പോലെ കട്ടറും റബ്ബറും വാങ്ങിത്തിന്നാലോ "
"സാറേ ഈ മൊബൈലിലെ ക്യാമറ കിട്ടുന്നില്ലാ.....” ലത ടീച്ചറാണ്...... സംസ്കൃതം.
ദൈവമേ...... ഇത് ഫിലോമിന ടീച്ചറിന്റെ പഴയ ക്യാമറാണോ....
ഈ ലോകത്തിലെ ആദ്യത്തെ സെല്‍ഫി ഫോട്ടോയുടെ ഉപജ്ഞാതാവ് ഫിലോമിന ടീച്ചറാണ്. ടീച്ചറുടെ കയ്യിലൊരു ക്യാമറണ്ട്... എങ്ങോട്ടു തിരിച്ചുവെച്ച് ആരുടെ ഫോട്ടോയെടുത്താലും എടുക്കുന്ന ആളെ തന്നെ കിട്ടും...... ഇപ്പോ സെല്‍ഫി നൂറ്റാണ്ട് ആയതോണ്ട് ന്യൂ ജനറേഷന്‍ പിള്ളേര്‍ക്ക് വാടകക്കു കൊടുക്ക്വാണ്.... നല്ല പൈസണ്ടാക്കണുണ്ടെന്നാ കേട്ടത്.
ടീച്ചറേ.... ഇത് നോക്കിയ കമ്പനി തുടങ്ങിയപ്പോ ഏറ്റവും ആദ്യണ്ടാക്കിയ മൊബൈലാണ്.
അന്ന് യഥാര്‍ത്ഥ ക്യാമറ പോലും കണ്ടു പിടിച്ചിട്ടില്ലാന്നാ തോന്നണെ. മൊബൈലിലെ നമ്പര്‍ ബട്ടന്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിനിടയില്‍ ബിനോയ് സാറാണത് പറഞ്ഞത്. എല്ലാ മൊബൈലിലും ക്യാമറണ്ടാവില്ല എന്ന നഗ്നസത്യം അന്നാദ്യമായാണ് ലതടീച്ചററിഞ്ഞത്.
"പിള്ളാരേ......” .... കുഞ്ഞുമോന്‍ സാറാണ്. 'ഇത്തവണ നമുക്ക് മംഗള്‍യാനുണ്ടാക്കാം'.
ഹാവൂ.... ദൈവത്തിനു സ്തുതി..... നാലഞ്ച് വര്‍ഷായി സബ്ജില്ലാ ശാസ്ത്രമേളക്ക് 'റോക്കറ്റാണ്' ഉണ്ടാക്കുന്നത്. സ്കൂളില് ടോയ്ലറ്റ് പണിതപ്പോ ബാക്കിവന്ന പൈപ്പുകൊണ്ടാണ് നിര്‍മ്മാണം. സര്‍ക്കാരിന്റെ ഗേള്‍സ് ഫ്രന്റ്ലി ടോയ്ലറ്റിനു സ്തുതി. അതെപ്പോഴും സബ്ജില്ലേല് ദാ പോയി...ദേ വന്നു.... എന്ന രീതിയിലാ പോക്കും വരവും. അതോണ്ട് ഈ വര്‍ഷം മംഗള്‍യാനാണ്. മംഗളമാവട്ടെ... ഒരു റോക്കറ്റിന്റെ കഥയായാലോ... റോക്കറ്റിനെന്തോന്നു കഥ.....?

കഞ്ഞിപ്പുരയിലേക്കൊന്നു പോവാം. ഭക്ഷണത്തിനു വേണ്ടിയുള്ള യാചനക്കിടയിലാണ് സാഹിത്യം പിറന്നതെന്ന് എവിടെയോ.... ആരോ...പറഞ്ഞൂലോ...ആരാത്...? ... ആര്‍ക്കറിയാം......?
ഇവിടുത്തെ കുട്ട്യേള്‍ക്ക് ക്ളാസ്സടിച്ചുവാരാം, മുറ്റമടിച്ചുവാരാം, കക്കൂസു കഴുകാം …...
പാലിന്റെ ബക്കറ്റ് ഒന്നു കഴുകിവെച്ചാ പി.ടി.. ക്കാര്‍ക്കത് പിടിക്കൂലാ......”
ഏലിയാമ്മച്ചേച്ചി..... നല്ല ചൂടിലാണ്. സ്കൂളിലെ കഞ്ഞി പ്രൊഡക്ഷന്‍ മാനേജരാണ് ….. ഓ ഇപ്പോ കഞ്ഞിയല്ല... ചോറാണ്. കഞ്ഞി ചോറും, ചെറുപയര്‍ സാമ്പാറുമായത് അക്ബര്‍ ബാബുരാജ് സാറിന്റെ ഭരണപരിഷ്കാരത്തിന്റെ ഫലമായാണ്.
കുട്ടികളെക്കൊണ്ട് പാലിന്റെ ബക്കറ്റ് കഴുകിച്ചൂന്ന് പി.ടി.. മീറ്റിങ്ങില്‍ ആരോ പരാതിപ്പെട്ടെന്ന്. പ്രശ്നമതാണ്.
"മുക്കളേം ഒലിപ്പിച്ച് ഞാനെടുത്തോണ്ട് നടന്ന പിള്ളാരാ ഇപ്പോ ബല്ല്യ പി.ടി..ക്കാര്".
സാനിയാ മിര്‍സയായി ഏലിയാമ്മച്ചേച്ചി തകര്‍ക്കാണ്. ഉച്ചയ്ക്കുശേഷം പാത്രങ്ങള്‍ കഴുകുന്ന സമയമാവുമ്പോ ഏലിയാമ്മച്ചേച്ചി മുണ്ടിന്റെ അറ്റമെടുത്ത് ക്രമാതീതമായി കയറ്റിക്കുത്തും. അതിന് പിള്ളേരിട്ട പേരാണ് … 'സാനിയ മിര്‍സ'. കഥ ചോദിക്കാന്‍ പറ്റിയ യമയം. സാറാണെന്ന് നോക്കൂല ചേച്ചി. കഥയ്ക്കു പകരം നല്ല തെറിയാവും കിട്ട്വാ...... കഥ എഴുതണമെന്ന മോഹവുമായി ചെന്നുപെട്ടത് സിംഹത്തിന്റെ മടയിലാണോ... ദൈവമേ...... തടിയൂരുന്നതാണ് ബുദ്ധി.
മാരത്തണ്‍ നടത്തമത്സരത്തിനിടയില്‍ വഴിതെറ്റി വന്നതുപോലെ ബേബിസുധ ടീച്ചര്‍ തിരക്കിട്ടു വരുന്നു..... മലയാളം ക്ളബ്ബിന്റെ നേതൃത്ത്വത്തില്‍ ഒരു കൈയെഴുത്തു മാസിക പ്രസിദ്ധീകരിക്കാനുള്ള തത്രപ്പാടിലാണ്....... ഒന്നു മുട്ടിനോക്കാം...
ടീച്ചറേ.... കുട്ട്യേള് തന്ന കഥേല് ടീച്ചര്‍ക്കാവശ്യല്ലാത്ത വല്ല കഥേണ്ടാവോ ഒന്നെടുക്കാന്‍...?"
എന്തോന്നാ സാറേ ഇത്.... പിള്ളേരുടെ കഥ ചോദിക്കണെ ?
സാറിനൊരു കഥ ഞാന്‍ പറഞ്ഞുതരാം.... എഴുതിക്കൊ....ഇപ്പഴൊ..... ....... ഇപ്പതന്നെ.......
ശ്ശൊ...... ഈ ടീച്ചറിനെ നേരത്തെ കാണാരുന്നു..... വെറുതെ കുറെ സമയം കളഞ്ഞു...... നോട്ടുപുസ്തകോം പേനേം എടുത്തു..... പറഞ്ഞോ ടീച്ചറെ......
പണ്ട്... പണ്ട്...... പണ്ടത്തെ കഥ മതിയോ സാറേ.........
മതി...മതി.... എന്തു കുന്തേലും മതി....... പറഞ്ഞോ.......
"പണ്ട്... പണ്ട്............. ഒരു...... ആമണ്ടായിരുന്നു.......... ഒരു മുയലും..............”
ഠിം........... പണി കിട്ടി എട്ടിന്റെ. വേണ്ടായിരുന്നു..... ഉള്ള മാനം പോയി.
എവിടുന്നാ ഇനീപ്പോ ഒരു കഥ........
ഈ എം. ടീനെയൊക്കെ സമ്മതിക്കണം....
ദേവികേം, അലീനേം, സഫീറേം വരുന്നു..... ഇവരോട് ഒന്ന് ചോദിച്ചുനോക്കിയാലോ... വായ തുറക്കന്നതിനു മുമ്പേ ഒരു മത്സരം പോലെ മൂന്നാളും ഒരുമിച്ചാണത് പറഞ്ഞത്. വലിയ ഷോക്കായിപ്പോയി. ഇതിനു പകരം രണ്ടു ലക്ഷം രൂപ ചോദിച്ചാലും കുഴപ്പമില്ലായിരുന്നു.
സാറേ ഒപ്പനയ്ക്ക് ഒരു മണവാട്ടീനെ വേണട്ടോ..”എവിടുന്ന് കിട്ടാനാ.. ?
ഈ മണവാട്ടിമാര്‍ക്കൊക്കെ ഇപ്പൊ എന്നതാ ഡിമാന്‍റ്. ജീവിതം കൂടുതല്‍ സംഘര്‍ഷഭരിതമാവുകയാണ്..... ഇനിപ്പോ കഥ മാത്രം കിട്ട്യാ പോര....ഒരു മണവാട്ടീനേം ഒപ്പിക്കണം. ഉത്തരവാദിത്ത്വങ്ങള്‍ കൂട്വാണ്........ വേഗം നടന്നു..... തിരിഞ്ഞു നോക്കീല....
സാറേ നിങ്ങളെ സ്വകാര്യായിട്ടൊന്നു കാണണം. ” തൊമ്മച്ചന്‍ സാറാണ്.
സാറ് സ്വകാര്യായിട്ട് കാണണം എന്നു പറഞ്ഞാ... വല്ല തേങ്ങയോ, മാങ്ങയോ തരാനുണ്ട് എന്നാണര്‍ത്ഥം. ചോദിക്കാതെ തന്നെ തരുന്ന ആളാണ്... അപ്പോ ഒന്നു ചോദിച്ചു നോക്കിയാലോ....?
സാറേ കഥേണ്ടാവോ.... ഒന്നെടുക്കാന്‍ ? ” പതിവു ചോദ്യം ആവര്‍ത്തിച്ചു.
"അതിപ്പോ സാറേ... മൂത്തിറ്റുണ്ടാവൂല... ഈ മാസം കായ്ചതേ ഉള്ളൂ....”
ഞാന്‍ പറഞ്ഞത് തെറ്റ്യേതോ.... അതോ.... സാറ് കേട്ടത് തെറ്റ്യേതോ....? അല്ലെങ്കീ ഒന്നിളക്കിയതാണോ...?
വേണ്ടാരുന്നു....... ഇനി ഈ സ്കൂളില്‍ ഒരു പൂച്ചക്കുഞ്ഞ് പോലൂല്ല... ബാക്കി.
അയ്യോ... മറന്നു... നമ്മടെ സ്റ്റാഫ് സെക്രട്ടറി, ബാലകൃഷ്ണന്‍ സാറ്. ഈ സ്കൂള് കാട്ടിനുള്ളീന്ന് ബ്രിട്ടീഷാര് കണ്ടുപിടിച്ച കാലം മുതല്‍ ഈ സ്കൂളിന്റെ സ്റ്റാഫ് സെക്രട്ടറിയാണ്. ഞങ്ങളെയൊക്കെ ഒരു കയറില്‍ കൊണ്ടോണേങ്കി സാറു തന്നെ വേണം.
ഇനിപ്പെന്തിനാ ബാക്കിവെക്കണെ... ചോദിക്കന്നെ....
ഒരു കഥേണ്ടാവോ..... സമ്മതിച്ചില്ല ചോദിക്കാന്‍.
"സാറേ നിങ്ങള് കലോത്സവത്തിന്റെ എന്‍ട്രിഫോം തന്നില്ലാട്ടോ... ബാക്കി എല്ലാവരും തന്നു.”
'കടിച്ചതിനേക്കാളും ബല്ല്യതാ മാളത്തില്. ' കഴിഞ്ഞു... എല്ലാം....
അതേ..... കഥ എഴുതണോങ്കി അതിനൊരു തല വേണം..... ഇമ്മിണി ബല്ല്യ തല.... എന്നക്കൊണ്ടത് കൂട്ട്യാ കൂടൂല. നിര്‍ത്ത്വാ..... ഇവിടെ..... ഇനി കഥ എഴുതാന്‍ വേണ്ടീന്നല്ല.... അറ്റന്റന്‍സ് രജിസ്റ്ററില്‍ ഒന്നൊപ്പുവെക്കാന്‍ പോലും ഞാനീ പേനയെടുക്കൂല........ പോരെ.




 









                                                



                                                                           ഷാജി. കെ. എം.
                                                                        എച്ച്.എസ്..ഹിന്ദി.


4 comments:

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...