Wednesday, April 22, 2015

ഏപ്രില്‍ 22 ലോക ഭൗമദിനം


ആഗോള താപനത്തിന്‍റെ പൊള്ളുന്ന ചൂട് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഒരു ഭൗമദിനം കൂടി. കൊടും ചൂടില്‍ മഞ്ഞുരുകി ഭൂമി മുങ്ങാന്‍ ഇനി എത്ര കാലം കൂടിയുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഓരോ ഭൌമ ദിനവും.  141 രാജ്യങ്ങള്‍ ഒപ്പിട്ട 1997ലെ ക്യോട്ടോ ഉച്ചകോടിയോടെയാണ് ഭൗമദിനം സംഘടിതമായി ആചരിച്ചു തുടങ്ങിയത്.വ്യവസായവല്‍കൃത രാജ്യങ്ങള്‍ പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളും ഓസോണ്‍ പാളിക്ക് നേരിടുന്ന ഭീഷണിയും ആഗോളതാപനത്തിന് വഴിവച്ചിട്ടുണ്ട്. ഇപ്പോള്‍, വികസ്വര രാജ്യങ്ങളും വ്യവസായവല്‍ക്കരണ പാതയില്‍ കുതിച്ചുമുന്നേറുന്നതോടെ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ അനിയന്ത്രിതമാം വിധം ഉയരുകയാണ്.

മണ്ണിന്‍റെ സ്വാഭാവികമായ ഘടനയില്‍ മാറ്റവും മലിനീകരണവുമാണ് മൂന്നാം ലോകരാജ്യങ്ങളിലെ കാര്‍ഷിക ഉത്പാദനക്ഷമത കുറയുന്നതിനുള്ള പ്രധാനകാരണമെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റൂട്ടിലെ പഠനങ്ങള്‍ തെളിയിക്കുന്നു.അവരുടെ പഠനങ്ങളനുസരിച്ച് രണ്ടാം ലോക മഹായുദ്ധനന്തരം ഏകദേശം 120 കോടി ഹെക്ടര്‍ കൃഷിഭൂമി ഉപയോഗരഹിതമായി കണക്കാക്കുന്നു. മേല്‍മണ്ണിന്‍റെ കനത്ത നഷ്ടം മൂലം ഉത്പാദനം കുറയുകയും ലാറ്ററീകരണം എന്ന ഭൗതിക-രാസ പ്രക്രിയയ്ക്ക് വഴി തെളിയിക്കുകയും ചെയ്യുന്നു.

കേരളവും ലാറ്ററീകരണത്തിന് ഇരയായ സംസ്ഥാനമാണെന്ന് പറഞ്ഞാല്‍ ഒരുപക്ഷേ വിശ്വസിക്കാന്‍ പ്രയാസം തോന്നിയേക്കാം. ഇത് രൂക്ഷമായ തോതില്‍ കാണുന്നത് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളിലാണ്. വനനശീകരണം വ്യാപകമായ വയനാട്ടിലും ലാറ്ററീകരണമുണ്ട്.ഉപയോഗത്തിന് ശേഷം മണ്ണില്‍ വലിച്ചെറിയുന്ന പ്ളാസ്റ്റിക്കുകള്‍ അലിഞ്ഞുചേരാന്‍ തന്നെ ഏകദേശം 500 വര്‍ഷത്തോളം എടുക്കമത്രേ. സര്‍ക്കാരുകള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാത്തപക്ഷം പ്ലാസ്റ്റിക് മൂലമുള്ള ശ്വാസം മുട്ടലില്‍ നിന്ന് ഭൂമിയെ രക്ഷിക്കാനാവില്ല.

അന്തരീക്ഷ മലിനീകരണത്തില്‍ വാഹനങ്ങളും പ്രധാന പങ്ക് വഹിക്കുന്നു. കാലഹരണപ്പെട്ട വാഹനങ്ങള്‍ നിരത്തില്‍ അനുവദിക്കാതിരിക്കുകയും മലിനീകരണ നിയന്ത്രണം കര്‍ശനമാക്കുകയും ചെയ്യാതിരുന്നാല്‍ ഇന്ത്യ പോലുള്ള വികസ്വരരാജ്യങ്ങളില്‍ വാഹനം മൂലമുള്ള മലിനീകരണം നിയന്ത്രിക്കാനാവില്ല.അന്തരീക്ഷമലിനീകരണവും അതിന്‍റെ പ്രതിഫലനങ്ങളും കാലാവസ്ഥയില്‍ ഗണ്യമായ മാറ്റങ്ങള്‍ വരുത്തുന്നു. കടല്‍ജലത്തിന്‍റെ നിരപ്പ് ഉയരുന്നതിന് ആഗോളതാപനം കാരണമാകുന്നു. ഭൂമിയെ സംരക്ഷിക്കാതിരുന്നാല്‍, പരിചരിക്കാതിരുന്നാല്‍, സുനാമിയും കടല്‍ക്ഷോഭങ്ങളും ഭൂമി കുലുക്കങ്ങളും ഇനിയും അന്തമില്ലാത്ത നാശം വിതയ്ക്കുമെന്ന് ഉറപ്പാണ്.

ക്യോട്ടോ ഉടമ്പടി പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ 2050 ഓടെ ശരാശരി ആഗോളതാപനില 0.02 ഡിഗ്രി സെന്‍റിഗ്രേഡ് മുതല്‍ 0.28 ഡിഗ്രി സെന്‍റിഗ്രേഡ് വരെ മാത്രമേ നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ‍ എന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഉടമ്പടി പൂര്‍ണമായും നടപ്പിലാക്കാന്‍ കഴിയുമോ എന്ന സംശയം ബാക്കിയാണ്. കഴിഞ്ഞ ആറര ലക്ഷം വര്‍ഷത്തിനിടെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ സാന്നിധ്യം ഏറ്റവും കൂടിയ അവസ്ഥയിലാണ്‌ ഇപ്പോള്‍.  ഈ അവസരത്തില്‍ നാമോരോത്തരും ഭൌമ പരിചരണത്തിനും സംരക്ഷണത്തിനും ശ്രമിക്കേണ്ടിയിരിക്കുന്നു.

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...