Friday, September 12, 2014

ശാസ്ത്ര വാര്‍ത്തകള്‍

നീന്താന്‍ കഴിവുള്ള ഭീമന്‍ ദൈനോസറിന്റെ ഫോസില്‍ കണ്ടെത്തി
കോടിക്കണക്കിന് വര്‍ഷംമുമ്പ് കരയില്‍ മാത്രമല്ല, വെള്ളത്തിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന ഒരു ഭീമന്‍ ദൈനോസറിന്റെ ഫോസില്‍ സഹാറ മരുഭൂമിയില്‍നിന്ന് ഗവേഷകര്‍ കണ്ടെത്തി.
'സ്‌പൈനസോറസ് ഈജിപ്റ്റിയാക്കസ്' ( Spinosaurus aegyptiacus ) എന്ന് പേര് നല്‍കിയിട്ടുള്ള ദൈനസറിന് 15.2 മീറ്റര്‍ (50 അടി) നീളമുണ്ടായിരുന്നു. എന്നുവെച്ചാല്‍, കരയിലെ ഭീകരനായിരുന്ന 'ടി. റെക്‌സ്' ( Tyrannosaurus rex ) വലിപ്പത്തില്‍ സ്‌പൈനസോറസിന് പിന്നിലേ വരൂ.
കണ്ടെത്തിയിട്ടുള്ള മാംസഭുക്കുകളായ ദൈനോസറുകളില്‍ ഏറ്റവും വലുതാണ് സ്‌പൈനസോറസ് എന്ന് 'സയന്‍സ്' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. നീന്താന്‍ കഴിവുള്ള ദൈനോസറായിരുന്നു സ്‌പൈനസോറസെന്ന്, ഗവേഷകര്‍ കണ്ടെത്തിയ 9.5 കോടി വര്‍ഷം പഴക്കമുള്ള ഫോസില്‍ വ്യക്തമാക്കി.
തുഴപോലെ പരന്ന പാദങ്ങളും 'ചീങ്കണ്ണിത്തല'യുടെ അറ്റത്തുള്ള മൂക്കും, വെള്ളത്തില്‍ സഞ്ചരിക്കാന്‍ ആ ജന്തുവിനെ പ്രാപ്തമാക്കിയെന്ന് ഗവേഷകര്‍ കരുതുന്നു. 'അത് ശരിക്കും ബീഭത്സമായ ദൈനോസറായിരുന്നു'' - പഠനറിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവും ഷിക്കാഗോ സര്‍വകലാശാലയിലെ ഗവേഷകനുമായ നിസാര്‍ ഇബ്രാഹിം പറഞ്ഞു.

'നീളമേറിയ കഴുത്തും ദേഹവും വാലുമുള്ള ജന്തുവായിരുന്നു അത്. രണ്ടുമീറ്റര്‍ നീളമുള്ള വാലായിരുന്നു അതിന് തുഴയാനായി ഉണ്ടായിരുന്നത്. ചീങ്കണ്ണിയുടേതുപോലുള്ള മൂക്കും'' - ഇബ്രാഹിം അറിയിച്ചു.
ടി.റെക്‌സുകള്‍ ഉള്‍പ്പെടുന്ന തെറോപോഡുകള്‍ ( theropods ) എന്ന ദൈനോസര്‍ വിഭാഗവുമായി സ്‌പൈനസോറസിനുണ്ടായിരുന്ന വ്യത്യാസം, അടിമുടി വ്യക്തമാണെന്ന് ഗവേഷകര്‍ പറയുന്നു. കരയില്‍ മാത്രം കഴിഞ്ഞിരുന്ന ടി.റെക്‌സുകള്‍ക്ക് രണ്ട് ശക്തിയേറിയ രണ്ടുകാലുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍, സ്‌പൈനസോറസിന്റെ കാര്യത്തില്‍ നീന്താനും കരയിലൂടെ നടക്കാനും സാധിക്കും വിധമാണ് കാലുകള്‍ രൂപപ്പെട്ടിട്ടുള്ളത്.
രണ്ട് ഭൂഖണ്ഡങ്ങളില്‍നിന്നെത്തിയ കഥ

ഉദ്വേഗജനകമായ ഒരു കഥയും ചരിത്രവും സ്‌പൈനസോറസ് ഫോസിലിന്റെ കണ്ടെത്തിലിന് പിന്നിലുണ്ട്.
ആദ്യ സ്‌പൈനസോറസ് ഫോസില്‍ ഈജിപ്തില്‍നിന്ന് 1912 ലാണ് എത്തിയത്. ഏണസ്റ്റ് ഫ്രീഹെര്‍ സ്‌ട്രോമര്‍ വോണ്‍ റീച്ചെന്‍ബാക് എന്ന ജര്‍മന്‍ ശാസ്ത്രജ്ഞന്‍ 1915 ല്‍ ആ ഫോസില്‍ ശാസ്ത്രീയമായി വിശദീകരിച്ചു. അതിന്റെ വിശദമായ സ്‌കെച്ചുകളും ഫോട്ടോഗ്രാഫുകളും തയ്യാറാക്കുകയും ചെയ്തു.
1944 ല്‍, രണ്ടാംലോകമഹായുദ്ധം അതിന്റെ പാരമ്യത്തിലെത്തിയ സമയത്ത് സഖ്യകക്ഷിയുടെ ബോംബാക്രമണത്തില്‍ ദൈനോസര്‍ ഫോസിലുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോമറുടെ ഭവനം പൂര്‍ണമായി തകര്‍ന്നു. അപൂര്‍വ ഫോസിലിന്റെ ചില സ്‌കെച്ചുകളൊഴിച്ച് മറ്റൊന്നും അവശേഷിച്ചില്ല.
64 വര്‍ഷം കഴിഞ്ഞു. ഷിക്കാഗോയിലെ പാലിയന്റോളജിസ്റ്റായ നിസാര്‍ ഇബ്രാഹിം 2008 ല്‍ മൊറോക്കോയില്‍ പര്യവേക്ഷണത്തിലായിരുന്നു. ബെദോയ്ന്‍ വര്‍ഗക്കാരനായ ഫോസില്‍ വേട്ടക്കാരന്‍ ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയുമായി ഇബ്രാഹിമിനെ സമീപിച്ചു. എക്കലില്‍ ഉറച്ചുപോയ ചില ഫോസിലുകളായിരുന്നു അതില്‍. ബ്ലേഡുപോലുള്ള ഫോസിലില്‍ ഒരു ചുവന്ന വര ആ ഗവേഷകന്‍ ശ്രദ്ധിച്ചു.
കുറച്ചുനാള്‍ കഴിഞ്ഞ് ഇറ്റലിയിലെ ഒരു മ്യൂസിയം സന്ദര്‍ശിക്കുന്ന വേളയില്‍, മൊറോക്കോയില്‍നിന്നെത്തിയ ചില ഫോസിലുകള്‍ അവിടെ ഉള്ളതായി ഇബ്രാഹിം അറിഞ്ഞു. മൊറോക്കോയില്‍വെച്ച് തനിക്ക് ലഭിച്ച ഫോസിലിലെ ചുവന്ന വര, ആ ഇറ്റാലിയന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള ഫോസിലിലും കണ്ട് ഇബ്രാഹിം അമ്പരന്നു.
കാല്‍, വാരിയെല്ലുകള്‍, നട്ടെല്ലിന്റെ കഷണം എല്ലാമുണ്ടായിരുന്നു ഇറ്റാലിയന്‍ മ്യൂസിയത്തിലെ ആ ശേഖരത്തില്‍. എല്ലാറ്റിലും ചുവന്ന വരയുമുണ്ട്.

മൊറോക്കോയിലെ കെം കെം ഫോസില്‍ തടത്തില്‍ ഉത്ഖനനം നടത്തുന്ന ഗവേഷകര്‍. ഇടത്തുനിന്ന് രണ്ടാമത് നിസാര്‍ ഇബ്രാഹിം
സ്‌പൈനസോറസിന്റെ ഫോസിലല്ലേ അതെന്ന് അതിനകംതന്നെ ഇബ്രാഹിമിന് സംശയമുണര്‍ന്നിരുന്നു. പുതിയ സംഭവവികാസം മറ്റൊരു സംശയംകൂടി ഉണ്ടാക്കി. ആ രണ്ട് ഫോസില്‍ ശേഖരവും (രണ്ട് ഭൂഖണ്ഡങ്ങളിലാണെങ്കിലും) ഒരേ ജന്തുവിന്റേതല്ലേ എന്നായിരുന്നു അത്.
എവിടെ നിന്നാണ് ആ അസ്ഥികള്‍ കണ്ടെത്തിയതെന്ന് മനസിലാക്കാതെ അതിന് ഉത്തരം കണ്ടെത്താന്‍ സാധിക്കില്ലായിരുന്നു.
അങ്ങനെ, തനിക്ക് ഫോസിലുകള്‍ തന്നെ മനുഷ്യനെ കണ്ടെത്താന്‍ ഇബ്രാഹിം തീരുമാനിച്ചു. പക്ഷേ, ഫോസില്‍ വേട്ടക്കാരനായ ആ ബെദോയ്ന്‍ വര്‍ഗക്കാരന്റെ പേരോ നാടോ ഫോണ്‍നമ്പറോ അറിയില്ല. ആകെ അറിയാവുന്നത് അയാള്‍ക്ക് വലിയ മീശയുണ്ടായിരുന്നു എന്ന് മാത്രം!
ഇബ്രാഹിമും സഹപ്രവര്‍ത്തകരും മൊറോക്കോയില്‍ തിരിച്ചെത്തി 'വലിയ മീശയുള്ള' ആ മനുഷ്യനെ തിരയാന്‍ തുടങ്ങി. മൊറോക്കോയിലെ ഇര്‍ഫൗണ്ട് പട്ടണം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പക്ഷേ, അത് ഫലം കണ്ടില്ല.
ഇന് തിരക്കിയിട്ട് കാര്യമില്ല, ഈ അന്വേഷണം അവസാനിപ്പിക്കാം എന്ന നിരാശയോടെ ഇര്‍ഫൗണ്ടിലെ ഒരു ചായക്കടയിലിരുന്ന് പൊതിന ചായ കുടിക്കുകയായിരുന്നു ഇബ്രാഹിം. 'എന്റെ സ്വപ്‌നങ്ങള്‍ ആ ചായയ്‌ക്കൊപ്പം അവസാനിക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു'- ഇബ്രാഹിം പറയുന്നു.
'എല്ലാം അവസാനിച്ചു എന്ന് തോന്നിയ ആ നിമിഷം, ഒരാള്‍ ഞങ്ങളുടെ മേശയ്ക്കടുത്തെത്തി'. അത് ആ വലിയ മീശയുള്ള മനുഷ്യനായിരുന്നു.
ഇബ്രാഹിമിനെയും സംഘത്തെയും അയാല്‍ 'കെം കെം' ഫോസില്‍ തടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതായിരുന്നു ആ ഫോസിലുകള്‍ കണ്ടെത്തിയ സ്ഥലം.
തെക്കന്‍ ജര്‍മനിയിലെ സ്‌ട്രോമര്‍ ഭവനത്തിലും ഇബ്രാഹിം സന്ദര്‍ശനം നടത്തി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഫോസില്‍ സ്‌കെച്ചുകള്‍ സ്‌ട്രോമറുടെ പേരക്കടാവ് ഇബ്രാഹിമിന് നല്‍കി.

അങ്ങനെയാണ് സ്‌പൈനസോറസിന്റെ അസ്ഥികൂടെ പുനസൃഷ്ടിക്കാന്‍ ഇബ്രാഹിമിനും സംഘത്തിനും സാധിച്ചത്.
വ്യത്യസ്ത സ്രോതസ്സുകളില്‍നിന്നുള്ള ഫോസിലുകളുടെ സഹായത്തോടെയാണ് സ്‌പൈനസോറസിന്റെ അസ്ഥികൂടം പുനസൃഷ്ടിച്ചത്. അതിനാല്‍, അത് അത്ര കൃത്യമായിരിക്കുമോ എന്ന് സംശയിക്കുന്ന ഗവേഷകരുമുണ്ട് (കടപ്പാട് : Science, National Geographic ).

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...