Monday, July 6, 2015

ജൂലായ് ആറ് - ഇന്ന് ലോക ജന്തുജന്യരോഗനിവാരണദിനം


പേവിഷബാധയ്‌ക്കെതിരെ ലൂയി പാസ്റ്റര്‍ കണ്ടുപിടിച്ച വാക്‌സിന്‍ ജോസഫ് മീസ്റ്റര്‍ എന്ന ഒമ്പതുവയസ്സുകാരനില്‍ പരീക്ഷിച്ചുവിജയിച്ച ദിനമാണ് ജൂലായ് ആറ്. 1885ലായിരുന്നു വിജയകരമായ ആ പരീക്ഷണം. പാസ്റ്ററുടെ ഓര്‍മയ്ക്കായി ഇന്ന് ആ ദിനം ലോക ജന്തുജന്യരോഗനിവാരണദിനമായി ആചരിക്കുന്നു.

മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കു പകരുന്ന രോഗങ്ങളാണ് ജന്തുജന്യരോഗങ്ങള്‍. അതിനുള്ള പ്രതിരോധമാര്‍ഗങ്ങള്‍ ക്രിയാത്മകമായി നടപ്പാക്കാന്‍ മൃഗസ്‌നേഹികളും പൊതുജനങ്ങളും ശാസ്ത്രജ്ഞരും വെറ്ററിനറി ഡോക്ടര്‍മാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും ബാധ്യസ്ഥരാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, മൃഗസംരക്ഷണ ആരോഗ്യവകുപ്പുകള്‍ എന്നിവയുടെ സേവനങ്ങള്‍ ഏകോപിപ്പിക്കേണ്ടതുണ്ട്. ജന്തുജന്യരോഗങ്ങള്‍ നൂറുകണക്കിനുണ്ട്. അവയില്‍ ചിലതിനെപ്പറ്റി:

1. നായ്ക്കളില്‍നിന്നു പകരുന്നവ
പേവിഷബാധ: രോഗംബാധിച്ച മൃഗത്തിന്റെ (തെരുവുനായ, പൂച്ച, കുറുക്കന്‍) ഉമിനീരിലാണ് രോഗകാരണമായ വൈറസ് കാണുന്നത്. കടി, മാന്തല്‍ എന്നിവവഴി രോഗംപകരുന്നു. പെരുമാറ്റത്തിലെ മാറ്റം, വായിലൂടെ ഉമിനീരൊലിക്കുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. വളര്‍ത്തുനായ്ക്കളെ പ്രതിരോധകുത്തിവെപ്പിനു വിധേയമാക്കുക, തെരുവുനായ്ക്കളെ നിയന്ത്രിക്കുക എന്നിവയാണ് പ്രതിരോധമാര്‍ഗങ്ങള്‍.

ക്യൂട്ടേനിയസ് ലാര്‍വ മൈഗ്രന്‍സ്: ഹുക്ക് വേം ആണ് രോഗഹേതു. നായ, പൂച്ച എന്നിവയുടെ വിസര്‍ജ്യത്തില്‍ കാണുന്ന ലാര്‍വ മണ്ണില്‍ പതിക്കുന്നു. ഇവകലര്‍ന്ന മണ്ണ്, വെള്ളം എന്നിവയില്‍ക്കൂടി ചെരിപ്പിടാതെ നടക്കുമ്പോള്‍ ഹുക്ക് വേം തൊലിയില്‍ തുളച്ചുകയറി രോഗം പകര്‍ത്തുന്നു. ത്വക്കില്‍ ചൊറിച്ചല്‍, നീര്, തൊലിപൊട്ടി വെള്ളമൊലിക്കുക, ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങള്‍.

വിസറല്‍ ലാര്‍വ മൈഗ്രന്‍സ്: ഈ രോഗം പകര്‍ത്താന്‍ കഴിവുള്ള ടോക്‌സോക്കാര വിരയുടെ ലാര്‍വ വയറ്റിലെത്തിപ്പെട്ടാല്‍ അലര്‍ജിയും കാഴ്ചയില്ലായ്മയും അനുഭവപ്പെടും. മൃഗങ്ങള്‍ക്ക് രണ്ടുമാസത്തിലൊരിക്കലെങ്കിലും വിരമരുന്നു നല്‍കിയും വിസര്‍ജ്യം പെട്ടെന്ന് നീക്കംചെയ്തും രണ്ടു രോഗങ്ങളും ഒഴിവാക്കാം.
2. പൂച്ചകളില്‍നിന്ന് പകരുന്നവ
ടോക്‌സോപ്ലാസ് മോസിസ്: വേവിക്കാത്ത ഇറച്ചി കഴിക്കുന്നതിലൂടെയാണ് പൂച്ചകളില്‍ രോഗം ഉണ്ടാകുന്നത്. രോഗം ബാധിച്ച പൂച്ചകളുടെ വിസര്‍ജ്യത്തിലൂടെ ടോക്‌സോപ്ലാസ് പ്രോട്ടോസോവകള്‍ മണ്ണിലെത്തുന്നു. ഗര്‍ഭം അലസല്‍, വൈകല്യമുള്ള ശിശുക്കള്‍ക്ക് ജന്മം നല്‍കല്‍ എന്നിവയ്ക്ക് കാരണമാകുന്നു. രോമങ്ങള്‍ ത്വഗ്രോഗങ്ങള്‍ക്കും അലര്‍ജിക്കും കാരണമാകുന്നു. ഫിലൈന്‍ കെലിവൈറസ്, ഫിലൈന്‍ റൈനോട്രക്കീറ്റൈസ് വൈറസുകളാണ് ഈ രോഗം മനുഷ്യരിലേക്കു പകര്‍ത്തുന്നത്.
ക്ഷയരോഗം: ഈ രോഗം ബാധിച്ച പൂച്ചകളില്‍നിന്ന് മനുഷ്യരിലേക്ക് ഇതു പകരാന്‍ സാധ്യതയുണ്ട്.

3. മാംസത്തിലൂടെ പകരുന്നവ

നന്നായി പാകംചെയ്യാത്ത കന്നുകാലിമാംസം കഴിക്കുന്നതിലൂടെ 'ടേനിയ സാജിനേറ്റ്' എന്ന നാടവിരയുടെ 'സിസ്റ്റ്' ഉള്ളിലെത്തി 'സിസ്റ്റീസര്‍തോസിസ്' (ബീഫ് ടേപ്‌വേം) രോഗമുണ്ടാക്കുന്നു. നന്നായി പാകംചെയ്യാത്ത, 'ഡൈഫിലോസോത്രിയം' വിരയടങ്ങിയ മത്സ്യം കഴിക്കുന്നതിലൂടെ 'ഫിഷ് ടേപ്‌വേം' എന്ന രോഗവും 'ടേനിയ സോളിയം' എന്ന നാടവിരയുടെ 'സിസ്റ്റ്' അടങ്ങിയ പന്നിമാംസം നന്നായി പാകംചെയ്ത് കഴിക്കാത്തതിനാല്‍ 'പോര്‍ക് ടേപ്‌വേം' എന്ന രോഗവും മനുഷ്യരിലുണ്ടാകുന്നു.

4.കൊതുകുകളില്‍നിന്ന് പകരുന്നവ
ഡെങ്കിപ്പനിയെന്ന വൈറസ്‌രോഗം പെണ്‍കൊതുകുകളുടെ കടിയിലൂടെ പകരുന്നു. ഈഡിസ് ഈജിപ്തി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നീ കൊതുകുകളാണ് രോഗംപരത്തുന്നത്. ശക്തിയായ പനി, സന്ധിവേദന, ശരീരവേദന, ഛര്‍ദി, കണ്ണു ചുവക്കുക എന്നിവയാണ് ലക്ഷണങ്ങള്‍. രക്തക്കുഴലുകള്‍ വീര്‍ത്ത് ചോര്‍ച്ചയുണ്ടാകാറുണ്ട്. രോഗിയെ ഉടന്‍ ചികിത്സയ്ക്കു വിധേയമാക്കണം. കൊതുകുനിവാരണമാര്‍ഗങ്ങള്‍ സ്വീകരിക്കണം.

5. എലികളില്‍നിന്ന് പകരുന്നവ

ലെപ്‌റ്റോ സ്‌പൈറോസിസ് (എലിപ്പനി): രോഗം പകര്‍ത്തുന്നത് എലി, പെരുച്ചാഴി (തുരപ്പന്‍) എന്നിവയുടെ വിസര്‍ജ്യത്തിലടങ്ങിയ 'ൈസ്പറോക്കീറ്റ്' ബാക്ടീരിയയാണ്. രോഗാണുക്കള്‍ മണ്ണ്, വെള്ളം എന്നിവ മലിനപ്പെടുത്തുന്നു. തൊലിയിലെ മുറിവില്‍ക്കൂടിയും ഭക്ഷണം, വായു എന്നിവയില്‍ക്കൂടിയും ശരീരത്തില്‍ പ്രവേശിക്കുവയുംചെയ്യുന്നു. പനി, ശരീരവേദന, ഞരമ്പുതളര്‍ച്ച എന്നിവയാണ് ലക്ഷണങ്ങള്‍. രോഗം കരള്‍, വൃക്ക എന്നിവയെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഉടന്‍ ചികിത്സ ലഭ്യമാക്കണം. എലിനശീകരണം, ബോധവത്കരണം എന്നിവ പ്രതിരോധമാര്‍ഗങ്ങള്‍.

പ്‌ളേഗ്: യേര്‍സിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. ഇവ എലി, തുരപ്പന്‍, നായ, പൂച്ച എന്നിവയില്‍ കാണുന്നു. ഇവയെ ചെള്ളുകടിക്കുമ്പോള്‍ അണുക്കള്‍ അവയുടെ ആമാശയത്തിലെത്തുന്നു. ഈ ചെള്ള് മനുഷ്യനെ കടിക്കുമ്പോള്‍ ആമാശയത്തിലുള്ള അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നു. ഛര്‍ദി, പനി, ലിംഫ്‌നോഡ് വീര്‍ക്കല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. എലിനശീകരണം മുന്‍കരുതല്‍.

6. പാലിലൂടെ പകരുന്ന രോഗം

നന്നായി തിളപ്പിക്കാത്ത പാല്‍, മാംസം എന്നിവ കഴിക്കുന്നത് മനുഷ്യരില്‍ സന്ധിവേദന, ശരീരവേദന, ഗര്‍ഭമലസുക, വന്ധ്യത എന്നിവയ്ക്കു കാരണമാകുന്നു. കന്നുകാലികളുടെ മറുപിള്ള, വിസര്‍ജ്യം, സ്രവം എന്നിവയുടെ സ്പര്‍ശംവഴിയും രോഗം പകരും. കന്നുകാലികള്‍ക്ക് പ്രതിരോധകുത്തിവെപ്പ് നല്‍കണം.

7. പക്ഷികളിലൂടെ പകരുന്നവ

തത്ത, പ്രാവ്, ടര്‍ക്കി, താറാവ്, വാത്ത എന്നിവയില്‍ക്കാണുന്ന 'ക്ലാമൈഡിയ സിറ്റസി' എന്ന ബാക്ടീരിയ 'സിറ്റക്കോസിസ്' (ഓര്‍ണിതോസിസ്) രോഗംപരത്തുന്നു.
ഇവയുടെ വിസര്‍ജ്യം, തൂവലുകള്‍ എന്നിവയിലടങ്ങിയ അണുക്കള്‍ ശ്വസനത്തിലൂടെയാണ് പ്രധാനമായി ഉള്ളിലെത്തുന്നത്. ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം.


ചില പ്രതിരോധമാര്‍ഗങ്ങള്‍

1. ഏര്‍ലി ന്യൂട്രലൈസിങ് ഓഫ് ഡോഗ്‌സ്, അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം: പേവിഷബാധ നിയന്ത്രണത്തിന് ഏറ്റവും നല്ല മാര്‍ഗമാണിവ. തെരുവുനായകളുടെയും പൂച്ചകളുടെയും വംശവര്‍ധന തടയുകയാണ് ലക്ഷ്യം.

2. ഡോഗ് ഷെല്‍ട്ടര്‍: ഓരോ പഞ്ചായത്തിലും ഓരോ ഡോഗ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നത് വളരെ നല്ലതായിരിക്കും. ഓരോ പഞ്ചായത്ത്, മുനിസിപ്പല്‍കോര്‍പ്പറേഷനിലുമുള്ള തെരുവുനായകളെപ്പിടിച്ച് ഇവയെ നന്നായി പരിപാലിക്കത്തവണ്ണമുള്ള 'ഡോഗ് ഷെല്‍ട്ടറു'കളില്‍ പാര്‍പ്പിക്കണം. ഇതിന് സന്നദ്ധ സംഘടകളുടെ സഹായം തേടാവുന്നതാണ്.

3. മാലിന്യനിര്‍മാര്‍ജനം: ഓരോ പ്രദേശത്തും മുക്കിലും മൂലയിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കര്‍ക്കശമായി തടയണം.

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...